ബാലലോകം

Friday, February 13, 2009

മഞ്‌ജിത്‌ ബാവയും രാജാരവി വര്‍മയും

ഞാന്‍ ഒരു ചിത്രകാരനോ ചിത്രകലയെക്കുറിച്ച്‌ കാര്യമായി പഠിച്ചിട്ടുള്ളയാളോ അറിവുള്ളയാളോ അല്ല. സരസ്വതിയുടെ മുലകളെക്കുറിച്ച്‌ ചിത്രകാരനുണ്ടായ സംശയങ്ങളും അതിനെത്തുടര്‍ന്നുണ്ടായ ഭൂകമ്പങ്ങളും ഇഞ്ചിപ്പെണ്ണും കൈപ്പള്ളിയും ആവനാഴിയും മറ്റ്‌ പലരും പലരും നാട്ടിയ പോസ്‌റ്റുകളും അതിന്മേല്‍ പടര്‍ന്ന കമന്റുകളും കണ്ടപ്പോള്‍ ചുമ്മാ തോന്നിയത്‌ പോസ്‌റ്റുന്നു എന്നേയുള്ളൂ.

ഡിസംബറില്‍ അന്തരിച്ച പ്രഗല്‍ഭ ചിത്രകാരന്‍ മഞ്‌ജിത്‌ ബാവയെക്കുറിച്ച്‌ കാര്യമായ ഒരനുസ്‌മരണക്കുറിപ്പും പ്രിന്റിയതോ പ്രിന്റേണ്ടാത്തതോ ആയ ഒരു മാധ്യമത്തിലും കണ്ടില്ല. ചിത്രകാരന്‍ പോലും അങ്ങേരെക്കുറിച്ച്‌ പോസ്‌റ്റിയതായി കണ്ടില്ല. ഞാന്‍ കാണാത്തതാണെങ്കില്‍ ഇതാ ക്ഷമിച്ചിരിക്കുന്നു. തികച്ചും ഇന്ത്യന്‍ എന്നു പറയാവുന്ന സാംസ്‌കാരിക സാഹചര്യങ്ങളില്‍ ചിത്രം വരച്ചിരുന്നയാളാണ്‌ മഞ്‌ജിത്‌ ബാവ. ഇന്ത്യന്‍ എന്നു പറയാവുന്ന തരം നിറങ്ങളും രൂപങ്ങളും ഇന്ത്യയിലെ ഇതിഹാസങ്ങളില്‍ നിന്നും മറ്റുമുള്ള രംഗങ്ങളുമൊക്കെയാണ്‌ അദ്ദേഹം ചിത്രത്തിലാക്കിയത്‌.

ഇതു കൊള്ളാമല്ലോ എന്ന കൗതുകത്തോടെ ആദ്യം ഒരു മഞ്‌ജിത്‌ ബാവച്ചിത്രം കണ്ടത്‌ ഇപ്പോഴും ഓര്‍ക്കുന്നു- ഓടക്കുഴല്‍ വിളിക്കുന്ന ഒരു മുസ്ലീമിന്റെ ചിത്രം. അതും നല്ല മഞ്ഞയില്‍. വല്ലാത്തൊരു കൗതുകവും ഒരു തരം കിടിലവും തോന്നി അതു കണ്ടപ്പോള്‍. അദ്ദേഹത്തിന്റെ ഗോവര്‍ധനോദ്ധാരണം പോലുള്ള ചിത്രങ്ങളും നാലു കൈകളുള്ള ദേവതച്ചിത്രങ്ങളുമൊക്കെ കാണുമ്പോള്‍ ഇതേ തോന്നല്‍ വീണ്ടുമുണരും.

പറഞ്ഞു വന്നത്‌ ശരിക്കും വലിയയാള്‍ എന്നെനിക്കു തോന്നിയ മഞ്‌ജിത്‌ ബാവ മരിച്ചപ്പോള്‍ പോലും അദ്ദേഹത്തെ ഓര്‍ക്കണമെന്ന്‌ നമ്മുടെ പൊതുസമൂഹത്തിലാര്‍ക്കും തോന്നിയില്ലല്ലോ എന്നാണ്‌. ആഫ്രിക്കന്‍ പാട്ടുകാരി മിറിയം മകേബ മരിച്ചപ്പോള്‍ മാതൃഭൂമി എഡിറ്റോറിയല്‍ എഴുതിയിരുന്നു എന്നോര്‍ക്കണം!! മഞ്‌ജിത്‌ ബാവയെക്കുറിച്ചും മാതൃഭൂമിയില്‍ വരുമായിരിക്കും!!

എന്തുകൊണ്ട്‌ മഞ്‌ജിത്‌ ബാവയെപ്പോലൊരാള്‍ ഓര്‍ക്കപ്പെടാതെ പോവുന്നു എന്നിടത്താണ്‌ രാജാരവിവര്‍മയുടെ പ്രാധാന്യം എന്നാണെനിക്കു തോന്നുന്നത്‌. ചിത്രകല എന്നൊരിടപാടുണ്ട്‌ എന്ന്‌ ഇന്ത്യയിലെ(ഹിന്ദു) ജനസാമാന്യത്തെ പഠിപ്പിച്ചത്‌ രാജാരവിവര്‍മയാണ്‌. അദ്ദേഹം മഞ്‌ജിത്‌ ബാവയെപ്പോലെ അബ്‌സ്‌ട്രാക്‌റ്റ്‌ ആവിഷ്‌കാരങ്ങളാണ്‌ നടത്തിയിരുന്നതെങ്കില്‍ ജനസാമാന്യത്തിന്‌ സ്വീകാര്യനാവുമായിരുന്നില്ല. ആളുകള്‍ക്ക്‌ അറിയാവുന്ന ദേവീ ദേവന്മാരെ അവര്‍ കാണാനാഗ്രഹിച്ച രൂപത്തില്‍ത്തന്നെ അവതരിപ്പിക്കുകയാരുന്നു രവിവര്‍മ.അല്ലെങ്കില്‍ ആ ചിത്രം കണ്ടപ്പോള്‍ ഇന്ത്യയിലെ സാധാരണക്കാര്‍ ഓര്‍ത്തു ദൈവമേ ഇതാണല്ലോ സരസ്വതി, ഇതാണല്ലോ ലക്ഷ്‌മി എന്ന്‌. എന്തു കൊണ്ടാണ്‌ അദ്ദേഹം രാവണന്‌ പത്തു തല വരച്ചു വെക്കാതിരുന്നത്‌ എന്നെനിക്കതിശയം തോന്നുന്നു.

രവിവര്‍മയുടെ ചിത്രത്തിന്റെ ഒരു പ്രിന്റ്‌ എങ്കിലുമില്ലാത്ത(ഹിന്ദു) വീടുകള്‍ ഇന്ത്യയില്‍ കുറവായിരിക്കും. അതെ കലണ്ടറുകള്‍ തന്നെ. ഇവിടെ കടന്നു വരുന്ന മറ്റൊരു കാര്യം ജനപ്രീയത ആണ്‌. ജനപ്രീയമാണോ... അയ്യേ!! മോശം.. മോശം.. എന്നൊരു കാഴ്‌ചപ്പാട്‌ പൊതുവേ എല്ലായിടത്തുമുണ്ട്‌. യേശുദാസ്‌ വലിയ പാട്ടുകാരനാണെന്ന്‌ കേരളത്തിലെ സംഗീതപ്രേമികള്‍ സമ്മതിക്കുമോ. എനിക്കു തോന്നുന്നില്ല. ജനപ്രീയ സാഹിത്യം എന്നത്‌ ചവറ്റു കൊട്ട പോലെ നാറ്റം വമിപ്പിക്കുന്നതായിട്ടാണല്ലോ നാം വിലയിരുത്തുന്നത്‌.

ഞാന്‍ ജനപ്രിയക്കാരുടെ വക്കീലല്ല. പക്ഷേ, അതിന്‌ ഒരു ധര്‍മം നിര്‍വഹിക്കാനുണ്ട്‌ എന്നെനിക്കു തോന്നുന്നു. ഇന്ത്യയില്‍ ടെലിവിഷന്‍ സംപ്രേഷണം തുടങ്ങിയപ്പോള്‍ അതില്‍ കാര്‍ഷികരംഗത്തിന്‌ പ്രാധാന്യം നല്‍കണം എന്ന്‌ ഹോമിഭാഭ നിര്‍ബന്ധം പിടിച്ചിരുന്നതായി കേട്ടിട്ടുണ്ട്‌. ആളുകള്‍ക്ക്‌ അറിയുന്നതും തങ്ങളെ ബാധിക്കുന്നതുമായ കാര്യമാണിത്‌ എന്ന തോന്നലുണ്ടാക്കുന്ന കാര്യങ്ങള്‍ ടിവിയില്‍ വന്നാലേ അത്‌ ജനങ്ങള്‍ ഏറ്റെടുക്കുകയുള്ളൂ എന്ന തിരിച്ചറിവു കൊണ്ടാണ്‌ ഭാഭ ആ നിര്‍ബന്ധം പിടിച്ചത്‌. ടെക്‌നോളജി സാധാരണക്കാരനു വേണ്ടി എന്ന്‌ ലേബല്‍ ചെയ്‌തത്‌ ഇന്ദിരാഗാന്ധിയുടെ ബുദ്ധിയായിരുന്നു.

ഇന്ത്യയില്‍ ചിത്രകല സാധാരണക്കാരന്റെ അടുത്തേക്ക്‌ എത്തിച്ചു എന്ന വലിയ കാര്യം ചെയ്‌തത്‌ രാജാരവിവര്‍മ തന്നെയാണ്‌. അദ്ദേഹത്തിന്റെ ശകുന്തളയും തോഴിമാരും, ദമയന്തി( ചേച്ചിയും താറാവും എന്നാണ്‌ എന്റെ മകള്‍ പറയുന്നത്‌), പഴങ്ങളേന്തിയ മറാത്തി, അതാ അച്ഛന്‍ വരുന്നു തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ ഇന്നും ഇന്ത്യയിലെ സാധാരണക്കാര്‍ക്കിടയില്‍ ബെസ്റ്റ്‌ സെല്ലറുകള്‍ തന്നെയാണ്‌. ചിത്രകലയെ ഒരു സര്‍ഗവേദിയായി കാണുന്നവരാവില്ല അതിന്റെ ആസ്വാദകര്‍. വെറുതേ ഒരു സൗന്ദര്യസൃഷ്ടി ആസ്വദിക്കുകയാവും അവരുടെ ലക്ഷ്യം. പക്ഷേ, ഇപ്പോഴും ഒരേയൊരു ഇന്ത്യന്‍ ചിത്രകാരന്‍ മാത്രമേ അത്തരത്തിലൊരു ബെസ്‌റ്റ്‌ സെല്ലറായി നില്‍ക്കുന്നുള്ളൂ. കച്ചവടമല്ല കല എന്നൊക്കെ ഞാനും സമ്മതിക്കുന്നു. മഞ്‌ജിത്‌ ബാവയെ ഓര്‍ക്കുക പോലും ചെയ്യാത്ത ഇന്ത്യന്‍ സമൂഹത്തിന്‌ സ്വീകാര്യമായ ഒരു പാടു കാര്യങ്ങള്‍ രവിവര്‍മയുടെ പക്കലുണ്ട്‌. ആ..കലയെ ഡെമോക്രാറ്റൈസ്‌ ചെയ്‌തു അതൊക്കെ ശരി എന്നങ്ങു തള്ളിക്കളയാവുന്ന നിസ്സാര കാര്യമല്ല എന്നാണെനിക്കു തോന്നുന്നത്‌.

പിന്നെ സരസ്വതിയുടെ മുലയെക്കുറിച്ചുള്ള ആ പഴയ സംശയം. മാലാഖമാര്‍ ബ്രേസിയര്‍ ധരിക്കാറുണ്ടോ എന്ന പഴയ ചോദ്യം തന്നെയാണ്‌ അതെന്നാണെനിക്കു തോന്നുന്നത്‌. യേശു മറിയത്തിന്റെ മുല കുടിച്ചിട്ടുണ്ടോ എന്നും ദിവ്യ ഗര്‍ഭം ധരിച്ച സ്‌ത്രീക്ക്‌ മുലപ്പാലുമുണ്ടാവുമോ എന്നുമൊക്കെയുള്ള ചോദ്യങ്ങള്‍ പത്തു മുപ്പതു കൊല്ലം മുമ്പ്‌ വലിയ ചര്‍ച്ചയായിരുന്നല്ലോ...

രവിവര്‍മയുടെ ചിത്രങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ച്‌ 80കളുടെ തുടക്കത്തില്‍ ആര്‍. നന്ദകുമാര്‍ എഴുതിയ ഒരു ലേഖനം കുറേ കൊല്ലം മുമ്പ്‌ വായിച്ചത്‌ ഓര്‍ക്കുന്നു. ദമിസ്സിങ്‌ മാന്‍ എന്നായിരുന്നു ആ ലേഖനം. ശരിക്കും ഞെട്ടിപ്പോയി അതു വായിച്ചപ്പോള്‍. ഒരു പെയിന്റിങ്ങിന്റെ രാഷ്ട്രീയ നിരീക്ഷണം ഇത്ര മഹിതമായ വിധത്തില്‍ നടത്താനാവുമല്ലോ എന്ന്‌ തോന്നിയത്‌ അപ്പോഴാണ്‌. ആ ലേഖനം എവിടെയുണ്ടെന്ന്‌ ഇപ്പോള്‍ അറിയില്ല. നന്ദകുമാര്‍ മുമ്പ്‌ മാതൃഭൂമിയിലൊക്കെ എഴുതിക്കണ്ടിരുന്നു ഇപ്പോള്‍ കാണുന്നില്ല.

ദെയര്‍കംസ്‌ പപ്പാ എന്ന ജി.അരുണിമയുടെ പുസ്‌തകത്തില്‍ രവിവര്‍മയുടെ പടം കവറാണെങ്കിലും അത്‌ ഹിസ്റ്ററി തിസീസാണ്‌. അതെ ഹിസ്റ്ററി തിസീസിന്റെ മുഖമായി നില്‍ക്കാവുന്ന സുന്ദര സൃഷ്ടിയാണ്‌ രവിവര്‍മയുടെ പെയിന്റിങ്ങുകള്‍...

Labels:

Tuesday, February 03, 2009

മറ്റൊരു കഥാകൃത്ത്‌ കുരിശില്‍

ഒരിടത്തൊരിടത്ത്‌ ഒരു കഥാകൃത്തുണ്ടായിരുന്നു. തരം കിട്ടുമ്പോഴൊക്കെ വിവാദങ്ങളില്‍ ചാടിക്കേറി ഇടപെടുകയോ നിവൃത്തിയുണ്ടെങ്കില്‍ വിവാദങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യാന്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തിയിരുന്നതിനാല്‍ കഥാകൃത്തിന്‌ സാമാന്യം ഡിമാന്റ്‌ ഉണ്ടായിരുന്നു. കഥകളുടെ കാര്യത്തില്‍ പൊതുവേ ഉത്‌പാദനശേഷി കൂടിയ ഇനവുമായിരുന്നു അദ്ദേഹം. അതിനാല്‍ ഓണപ്പതിപ്പുകള്‍ വാര്‍ഷികപ്പതിപ്പുകള്‍ എന്നിവയിലേക്കും ആധ്യാത്മികക്കമ്പനികളുടെയും മറ്റും ആചാര്യസ്ഥാനത്തുള്ളവര്‍, നേതാക്കള്‍ തുടങ്ങിയവരുടെ പിറന്നാള്‍ സോവനീറുകളിലേക്കുമൊക്കെയായി ധാരാളം കഥകള്‍ അദ്ദേഹത്തിന്‌ വേഗം വേഗം പടച്ചുണ്ടാക്കേണ്ടതായി വരാറുണ്ടായിരുന്നു.

അങ്ങനെയിരിക്കെ ഒരു നാള്‍ ടി കഥാകൃത്ത്‌, തന്റെ വായനക്കാരനും ആരാധകനുമായ ഒരു സാധാരണക്കാരനെ പരിചയപ്പെടാന്‍ ഇടയായി. പരാമര്‍ശ സൗകര്യത്തിനായി ആരാധകനെ എക്‌സ്‌ എന്നു വിളിക്കുന്നതാണല്ലോ ആഗോളതലത്തില്‍ തന്നെയുള്ള അംഗീകൃത രീതി. നമുക്കും അങ്ങനെ തന്നെ തല്‍ക്കാലം വിളിക്കാം. കഥാകൃത്തിനെ വഴിയില്‍ വെച്ചു കണ്ട സന്തോഷത്തില്‍ എക്‌സ്‌ എന്ന ആരാധകന്‍ അദ്ദേഹത്തെ ഒരു പാനോപചാരത്തിനായി അടുത്തുകണ്ട ബാര്‍ഹോട്ടലിലേക്കു ക്ഷണിക്കുകയുണ്ടായി. താന്‍ കഥാകൃ ത്തും ആരാധകന്‍ വെറും വായനക്കാരനും മാത്രമാണെന്ന്‌ നിതരാം ബോധ്യമുണ്ടെങ്കിലും അല്‌പം പോലും ഔദ്ധത്യം പ്രകടിപ്പിക്കാതെയും പ്രത്യുത സമഭാവന പ്രകടിപ്പിച്ചു കൊണ്ടും കഥാകൃത്ത്‌ ആരാധകനൊപ്പം മദ്യപാനം ചെയ്യാമെന്ന്‌ സമ്മതിക്കുകയുണ്ടായി. അനന്തരം ഇരുവരും സമന്മാരെപ്പോലെ ഇരുന്ന്‌ മദ്യപാനം ആരംഭിച്ചു. മദ്യപാനസദസ്സ്‌ ചുടലപ്പറമ്പു പോലെ എല്ലാവരെയും സമന്മാരാക്കുന്ന ഒരാത്മവിദ്യാലയമാണെന്ന്‌ കഥാകൃത്ത്‌ തികച്ചും സാഹിതീയമായി ആലോചിച്ചു. എന്നാല്‍ അദ്ദേഹം അത്‌ പുറത്തു പറയുകയുണ്ടായില്ല.

കഥാകൃത്ത്‌ പൊതുവെ അസാമാന്യ ബോധമുള്ളയാളാകയാല്‍ മദ്യം ഏറെ പാനം ചെയ്‌തശേഷമാണ്‌ സാമാന്യബോധത്തിലേക്ക്‌ അദ്ദേഹം ഇറങ്ങി വന്നത്‌. അനന്തരം കുറച്ചു മദ്യം കൂടി പാനം ചെയ്‌ത്‌ അദ്ദേഹം മദ്യപന്മാരുടേതായ ഒരു ഉന്നത ബോധതലത്തില്‍ എത്തുകയുണ്ടായി. തദനന്തരം അദ്ദേഹം താ ന്‍ ഉടനെഴുതാന്‍ പോകുന്ന ഒരു കഥയെക്കുറിച്ച്‌ ആരാധകനോട്‌ സംസാരിക്കാമെന്നു സമ്മതിച്ചു. സാധാരണഗതിയില്‍ കഥാകൃത്ത്‌ അപ്രകാരം സമ്മതിക്കാറുള്ളതല്ല. തന്റെ ആത്മാവിന്റെ അഗാധതയിലെ സര്‍ഗാത്മകതയുടെ ജലാശയത്തില്‍ നിന്ന്‌ ഒരു ബുദ്‌ബുദം പോലെ ഉയര്‍ന്നു വരുന്ന സാഹിത്യചിന്തകളെ അപ്രകാരം തന്നെ ആവിഷ്‌കരിച്ചാല്‍ മാത്രമേ അത്‌ ഉന്നതമായ കൃതിയാവുകയുള്ളൂ എന്ന്‌ അദ്ദേഹത്തിനറിയാമായിരുന്നു. എഴുതും മുമ്പ്‌ പറഞ്ഞു പോയാല്‍ അതിന്റെ ഉയിരായ കനല്‍ കെട്ടുപോകുമെന്നാണ്‌ അദ്ദേഹം പറയാറുള്ളത്‌. എന്നിട്ടും തന്റെ പ്രീയപ്പെട്ട ആരാധകനോടുള്ള ഔദാര്യമനോഭാവം കൊണ്ടാണ്‌ അദ്ദേഹം കഥയെക്കുറിച്ചു പറയാമെന്ന്‌ സമ്മതിച്ചത്‌.

അദ്ദേഹം കഥ പറയാന്‍ തുടങ്ങി - ഏതാണ്ട്‌ 12-16 വയസ്സുള്ള ഒരു പെണ്‍കുട്ടിയാണ്‌ കഥാനായിക. അവള്‍ അത്ര സുന്ദരിയൊന്നുമല്ല...

കഥാകൃത്ത്‌ ഇത്രയും പറഞ്ഞപ്പോള്‍ത്തന്നെ ആരാധകനായ എക്‌സ്‌ എന്ന വായനക്കാരന്‍ വിരല്‍ ചൂണ്ടിക്കൊണ്ട്‌ കഥാകൃത്തിനോട്‌ ഇപ്രകാരം പറഞ്ഞു- അവള്‍ എന്റെ പെങ്ങളു കുട്ടിയാണ്‌.
അതു കേട്ടപ്പോള്‍ കഥാകൃത്തിനു സന്തോഷമായി. അയാള്‍ പറഞ്ഞു 'ഇതാണ്‌ ഉത്തമ വായനക്കാരന്റെ ചുമതല. ഇത്തരത്തിലൊരു മമതാബോധത്തോടെ വായിക്കുന്നവരാണ്‌ നമ്മുടെ ശക്തി. സാഹിത്യത്തോട്‌ ഇങ്ങനെയൊരു മമത പുലര്‍ത്തുന്ന മഹിതമായ ആ സാംസ്‌കാരിക സാഹചര്യം നമുക്കു കൈമോശം വന്നിരിക്കുന്നു.'

അപ്പോള്‍ ആരാധകനായ എക്‌സ്‌ എന്ന വായനക്കാരന്‍ സാമാന്യം ദേഷ്യത്തോടെ ഇങ്ങനെ പറഞ്ഞു- മമതേടേം കിമതേടേം കാര്യമല്ല. താനൊന്നു മിണ്ടാതിരിക്കെടോ. കഥയായാലും എന്തു കുന്തമായാലും ശരി, അവള്‌ എന്റെ പെങ്ങള്‌ കൊച്ചാ. അവളെയെങ്ങാന്‍ ആരെങ്കിലും ബലാല്‍ക്കാരം ചെയ്യുകയോ അതിനു ശ്രമിക്കുകയോ ചെയ്‌താല്‍ തന്റെ ചെപ്പക്കുറ്റി ഞാന്‍ അടിച്ചു പൊളിക്കും.
കഥയെഴുതും മുമ്പു തന്നെ വായനക്കാര്‍ ഇങ്ങനെ അസഹിഷ്‌ണുക്കളാകുന്നതിനോട്‌ കഥാകൃത്തിന്‌ താത്ത്വികമായ വിയോജിപ്പുണ്ടായിരുന്നു.

തനിക്ക്‌ ഉന്നതമായ സാമൂഹിക അന്തസ്സ്‌ ഉണ്ടെന്നും അതിനാല്‍ മദ്യപാനത്തിനിടെ താന്‍ ലഹളയുണ്ടാക്കില്ലെന്നും കഥാകൃത്ത്‌ ചെറിയൊരു നീരസം സ്‌ഫുരിപ്പിച്ചു കൊണ്ടു തന്നെ പറയുകയുണ്ടായി. വാസ്‌തവത്തില്‍ കഥാകൃത്തിന്‌ സാമാന്യം ഭയവുമുണ്ടായിരുന്നു. ആയത്‌ മറച്ചു വെക്കാന്‍ അദ്ദേഹത്തിന്‌ പക്ഷേ അത്രയ്‌ക്കൊന്നും കഴിഞ്ഞില്ല. അദ്ദേഹം ഒരു കഥാകൃത്ത്‌ ആയിരുന്നല്ലോ. മറിച്ച്‌ നടന്‍ അല്ലല്ലോ.

തന്റെ കഥാപാത്രം ബലാല്‍ക്കാരം ചെയ്യപ്പെടില്ല എന്നും പ്രത്യുത ബലാല്‍ക്കാരശ്രമത്തെ അതിധീരം നേരിട്ട്‌ തന്റെ പെണ്‍സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ഉജ്വല കഥാപാത്രമായിരിക്കും എന്നും കഥാകൃത്ത്‌ അഭിമാനത്തോടെ പറഞ്ഞു.
പ്‌ടേ! എന്ന്‌ അടി പൊട്ടിയത്‌ ചെവിക്കുറ്റിക്കു തന്നെയായിരുന്നു.കഥാകൃത്ത്‌ പറഞ്ഞു തീരാന്‍ കൂടി കാത്തു നിന്നില്ല ആരാധകന്‍. 'ബലാല്‍ക്കാരം ചെയ്യപ്പെടാനും അതിനെ എതിര്‍ക്കാനും മാത്രമുള്ളവളല്ല എന്റെ പെങ്ങളു കൊച്ച്‌' എന്നു പറഞ്ഞതും അയാള്‍ കൈനീട്ടി ഒറ്റയടി കൂടി കൊടുത്തു കഥാകൃത്തിന്റെ കവിളത്ത്‌. അങ്ങനെ ഒരു ചെകിട്ടത്ത്‌ അടി കിട്ടിയ കഥാകൃത്തിന്‌ മറുചെകിട്ടത്തും ആയത്‌ ലഭിക്കുകയുണ്ടായി. ഈ കഥയെങ്ങാന്‍ എഴുതിപ്പോയാല്‍ നിന്നെ ഞാന്‍ ചവിട്ടിയുരുട്ടും എന്ന്‌ താക്കീതു ചെയ്‌ത്‌ ആരാധകനായ എക്‌സ്‌ എന്ന വായനക്കാരന്‍ പുറത്തിറങ്ങാനൊരുങ്ങി.
അയാള്‍ പോയാല്‍ മദ്യത്തിന്റെ വില താനൊടുക്കേണ്ടി വരുമല്ലോ എന്ന യാഥാര്‍ഥ്യം ഞെട്ടലോടെ ഓര്‍ത്ത്‌ കഥാകൃത്ത്‌ വായനക്കാരന്റെ കൈ പിടിച്ച്‌ മാപ്പിരന്നു. ശൈലീഭംഗിയുള്ള ഭാഷയിലാണ്‌ പറയുന്നതെങ്കില്‍ കാലു പിടിച്ചു എന്നാണ്‌ പറയേണ്ടത്‌.

വിശേഷാല്‍പ്പതിപ്പിലേക്ക്‌ ഇനി എന്തു കഥയെഴുതും എന്ന വ്യഥയോടെ പാവം കഥാകൃത്ത്‌ കുറച്ചുകൂടി മദ്യം പാനം ചെയ്യാനെടുത്തു. ആ വേളയില്‍ അദ്ദേഹം സാഹിത്യഭാഷയില്‍ വിചാരിച്ചതായ ഒരു വാചകമാണ്‌ ഈ കഥയുടെ തലക്കെട്ട്‌- മറ്റൊരു കഥാകൃത്ത്‌ കുരിശില്‍.

ഗുണപാഠങ്ങള്‍: ഈ കഥയില്‍ രണ്ടു ഗുണപാഠങ്ങളുണ്ട‌ കഥാകൃത്തുക്കള്‍ക്കുള്ള ഗുണപാഠവും വായനക്കാര്‍ക്കുള്ള ഗുണപാഠവും.

കഥാകൃത്തുക്കള്‍ക്കുള്ള ഗുണപാഠം: വായനക്കാര്‍ വെറും ആരാധകര്‍ മാത്രമാണ്‌ അവരോട്‌ സമഭാവനയോടെ പെരുമാറുന്നത്‌ മണ്ടത്തരമാണ്‌. എഴുതാന്‍ പോകുന്നതോ എഴുതിപ്പോയതോ ആയ കഥകളെക്കുറിച്ച്‌ അവരോടു സംസാരിക്കാന്‍ നില്‍ക്കരുത്‌. അഥവാ സംസാരിക്കുന്നെങ്കില്‍ കൈയകലത്തില്‍ നിന്നേ അപ്രകാരം ചെയ്യാവൂ.

വായനക്കാര്‍ക്കുള്ള ഗുണപാഠം: ആരാധകനാണെന്നും ഒപ്പം വന്നാല്‍ കള്ളു മേടിച്ചു തരാമെന്നും പറഞ്ഞാല്‍ നമുക്കു പുറകെ വാലാട്ടി വരുന്നവരാണ്‌ മിക്ക കഥാകൃത്തുക്കളും. തഞ്ചത്തിനു കിട്ടുമ്പോ ള്‍ കരണക്കുറ്റിക്ക്‌ ഒന്നു കൊടുത്താല്‍ മതി പാവങ്ങള്‍ മര്യാദക്കാരായിക്കൊള്ളും.

Labels: